ചാൻസ് കിട്ടാൻ വേണ്ടിയാണോ മകൾ ഇങ്ങനെ ചെയ്തത് എന്ന് അവർ അച്ഛനോടും അമ്മയോടും ചോദിച്ചു- അനശ്വര രാജൻ

സോഷ്യൽ മീഡിയയിലെ നെഗറ്റീവ് കമന്റുകളെക്കുറിച്ചും തന്റെ ബോൾഡ് ഇമേജിനെക്കുറിച്ചും മനസ്സുതുറന്ന് നടി അനശ്വര രാജൻ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ മനസ്സ് തുറന്നത് .

പുറത്തു നിന്ന് നോക്കുന്നവർക്ക് ബോൾഡ് ആയി തോന്നുമെങ്കിലും ഓരോ വിവാദത്തിലും താനും കുടുംബവും ഏറ്റവും മോശമായ അനുഭവങ്ങളിലൂടെ കടന്നു പോകുന്നുണ്ടെന്നാണ് നടി പറയുന്നത്. യെസ് വീ ഹാവ്സ് ലെഗ്സ് വിവാദത്തിലും ഐസോഗ്രഫി ഫോട്ടോഷൂട്ടിനും ശേഷവും പലരും അച്ഛനോടും അമ്മയോടും ചോദിച്ചു, ചാൻസ് കിട്ടാൻ വേണ്ടിയാണോ അനശ്വര ഇത് ചെയ്തത്. ചേച്ചിയോട് ചോദിക്കുന്നു, അനുജത്തിക്കു വേണ്ടത് പറഞ്ഞു കൊടുത്തു കൂടേ എന്ന് അനശ്വര പറയുന്നു.

ഇന്ന് ഷോർട്സ് ഇടുന്നത് എനിക്കൊരു ബിഗ് ഡീൽ അല്ല. എന്തു പറഞ്ഞാലും കുഴപ്പമില്ല എന്ന തലത്തിലേക്ക് വളർന്നു. തുടക്കത്തിൽ അങ്ങനെയായിരുന്നില്ല. ഗ്രാമപ്രദേശത്തെ സാധാരണ കുടുംബത്തിൽ നിന്നുള്ള പെൺകുട്ടിയാണ് ഞാൻ. ചില അവസരങ്ങളിൽ വളരെ കംഫർട്ടബിളായ വസ്ത്രമാണെങ്കിലും ഷോർട്സ് ഇട്ട് നടക്കാനുള്ള ധൈര്യമൊന്നും ഉണ്ടായിരുന്നില്ല. ഇനിയും കരിയറിൽ മുന്നോട്ട് പോകുമ്പോൾ അഭിനേതാവ് എന്ന നിലയിൽ എന്നെതന്നെ തൃപ്തിപ്പെടുത്തേണ്ടതുണ്ട്.

വ്യത്യസ്തമായ കഥാപാത്രങ്ങൾ എനിക്ക് വഴങ്ങും എന്നു ബോധ്യപ്പെടുത്തേണ്ടതുണ്ട്. ലുക്കിലും കഥാപാത്രങ്ങളിലും പരീക്ഷിക്കണം എന്ന് എനിക്ക് തോന്നുന്ന കാര്യങ്ങളുണ്ട്. അത് ഞാൻ ചെയ്യുമ്പോൾ അതിനെ അഭിനന്ദിച്ചില്ലെങ്കിലും മോശം ഭാഷയിൽ പ്രതികരിക്കേണ്ട കാര്യമില്ല. അനശ്വര കൂട്ടിച്ചേർത്തു.